ഹരിയാനയിലെ കൈമ്രി ഗ്രാമത്തില്‍ ഒരു സംഘമാളുകള്‍ ക്രിസ്ത്യന്‍ പളളി നശിപ്പിച്ച് ക്ഷേത്രമാക്കി മാറ്റി

ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളി പൊളിച്ച് ക്ഷേത്രം നിര്‍മിച്ചു

 

 

ഹരിയാനയിലെ കൈമ്രി ഗ്രാമത്തില്‍ ഒരുസംഘമാളുകള്‍ ക്രിസ്ത്യന്‍ പളളി നശിപ്പിച്ച് ക്ഷേത്രമാക്കിമാറ്റി. പണി നടന്നുകൊണ്ടിരിക്കുന്ന പളളിയിലെ കുരിശ് എടുത്തുമാറ്റി സംഘം ഹനുമാന്‍ പ്രതിമ പ്രതിഷ്ഠിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

ഹരിയാനയിലെ വില്ലിവാര്‍ഷ് ചര്‍ച്ചാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് ക്ഷേത്രമാക്കിമാറ്റിയത്. പളളിയിലുണ്ടായിരുന്ന കുരിശ് നശിപ്പിച്ചതിനുശേഷം തല്‍സ്ഥാനത്ത് ഹനുമാന്‍ പ്രതിമ കൊണ്ടുവെക്കുകയും ക്ഷേത്രത്തിന്റെ കൊടി സ്ഥാപിക്കുകയുമായിരുന്നു. പളളിയിലെ ഫാദര്‍ സുഭാഷ് ചന്ദിനുനേരെ സംഘം വധഭീഷണി മു‍ഴക്കുകയും ചെയ്തു. ഫാദര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പതിനാല് പേര്‍ക്കെതെരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപശ്രമം, രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ആരാധനാലയം നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പളളിക്കകത്തെ കൂളറും നിര്‍മ്മാണത്തിനായി കൊണ്ടുവെച്ച ചില വസ്തുക്കളും സംഘം മോഷ്ടിച്ചതായും ഫാദര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ  ഉടലെടുത്തിരുന്നെങ്കിലും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഹിസാര്‍ റെയ്ജ് ഡി.ഐ.ജി സൗരഭ് സിങ് പറഞ്ഞു. ഹരിയാനയിലെ ക്രിസ്ത്യന്‍ മുന്നണി സംഭവത്തെ അപലപിച്ചു. സംഭവത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ക്രിസ്ത്യന്‍ മുന്നണി ആവശ്യപ്പെട്ടു.

Source